Monday 27 August 2012

ആയിരത്തി രണ്ട് രാവുകള്‍ /മാലതിമൈത്രി

വിവര്‍ത്തനം :ബാബു രാമചന്ദ്രന്‍ 

ഒന്നും കാണാനാവാത്ത
ഒരു രാത്രിയിരുട്ടില്‍ ,
കണ്ണുകള്‍ മൂടിക്കെട്ടി
അയാള്‍ അവള്‍ക്കു നേരെ
കത്തിയേറു തുടങ്ങി…

“ഒരായിരം ജാരന്മാരെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നൊരു
തേവിടിശ്ശിയാണിവള്‍ …”
അയാള്‍ മുറുമുറുത്തു..
“എവിടെയാണെടീ
നീയവന്മാരെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നത്…?
തലയിണയുറയ്ക്കുള്ളിലോ?
കിടക്കവിരിക്കടിയിലോ?
ചുരുട്ടിവെച്ച പായ്ക്കുള്ളിലോ?
അലമാരക്കകത്തോ?
മച്ചിന്റെ മുകളിലോ?
അതോ മസാലപ്പെട്ടിക്കുള്ളിലോ..? “

എന്തായാലും, അയാളുടെ
മുന്‍കാമുകിമാരൊന്നും
അയാളെ ഇങ്ങനെ പറ്റിച്ചിട്ടില്ല..
അങ്ങോട്ടുമിങ്ങോട്ടുമുള്ള
കുറ്റം പറച്ചിലുകളാല്‍
രാത്രി, വടം പോലെ കനത്തു…

ഇപ്പോളയാളുടെ പേടി,
ഇനിയവള്‍ മണ്ണുകുഴച്ച്‌
തുമ്പിക്കൈ വലിപ്പത്തില്‍
ലിംഗമുള്ള ഒരു ജാരനെയുണ്ടാക്കി
നാട്ടാരെ മുഴുവന്‍
കാണിച്ചോണ്ട് നടക്കുമോ
എന്നതാണ്…
അങ്ങനെയോരോന്ന്
ഓര്‍ത്തോര്‍ത്ത്‌
അയാളുടെ തലയില്‍
ആയിരത്തിരണ്ടാം രാവിന്റെ ചന്ദ്രന്‍
പുകഞ്ഞു മിന്നിക്കൊണ്ടിരുന്നു…

No comments:

Post a Comment