Monday 27 August 2012

പ്രണയ കഥയെപ്പറ്റി/ലൂയിസ് റെമാകിള്‍ (Louis Remacle)

വിവര്‍ത്തനം :സാബു ഷണ്മുഖം 

നനുത്ത മുലകളോട്
ദയ തോന്നിയപ്പോള്‍
മട്ടുപ്പാവില്‍
മേഘങ്ങള്‍ നിറഞ്ഞു.

മേഘങ്ങള്‍ക്കിടയില്‍
തനിച്ചു നിന്ന നിനക്ക്
ചിറകുകള്‍ മുളച്ചു.

മരണം പതിയിരിക്കുന്ന
മൃദുലമായ കഴുത്തില്‍
മെല്ലെ ഉമ്മ വെച്ചപ്പോള്‍
വാതിലില്‍ മുട്ട് കേട്ടു.
വാതില്‍ തുറന്നപ്പോള്‍
വസന്തം അപ്പാടെ
അകത്തേക്കു വന്നു.

ആരുമില്ലാത്ത തീവണ്ടിയില്‍
ആരോരുമില്ലാതെ
അങ്ങനെ പാഞ്ഞു പോകുന്നു,
ആളൊഴിഞ്ഞ സ്റ്റേഷനുകള്‍ പിന്നിട്ട്.

ഭൂമിയിലെ മുഴുവന്‍ പൂക്കളേയും
കൂട്ടികൊണ്ട് നീ വരുമെന്നും
ഏതെങ്കിലും സ്റ്റേഷനില്‍
കാത്തു നില്‍ക്കുമെന്നും
ഓടിക്കയറുമെന്നും
അരികില്‍ വന്നിരിക്കുമെന്നും.

നിന്നെ കണ്ടില്ല
നീവന്നില്ല.
പകരം ഇലപൊഴിയും കാലം വന്നു.
കലാപങ്ങള്‍ വന്നു.
കത്തിക്കരിഞ്ഞ തെരുവുകളും
പാതിവെന്ത മനുഷ്യരും
വന്നു കൊണ്ടേയിരുന്നു.

മഞ്ഞുമലകള്‍ക്കിടയില്‍
ആകാശം ചാഞ്ഞു കിടന്ന വഴിയില്‍
പുള്ളിക്കുത്തുള്ള കുടചൂടി
പാവക്കുട്ടിയെപ്പോലെ
നീ അകന്നു മറഞ്ഞു.

മഞ്ഞു കട്ടകള്‍ വാരിയെറിഞ്ഞ്
നീ പോയ വഴിത്താരയെ
ശരത്കാലം പെട്ടെന്നു മൂടിക്കളഞ്ഞു.

നിന്റെ വിരലുകള്‍
പതിഞ്ഞ പിയാനോ.
നീ പോയിട്ടും
അതു പാടിക്കൊണ്ടിരുന്നു. .

No comments:

Post a Comment